Posted By user Posted On

ഇറാൻ–ഇസ്രയേൽ സംഘർഷം:യുഎഇയിലേക്കുള്ള കൂടുതൽ വിമാന സ‍ർവീസുകൾ റദ്ദാക്കി, ദുരിതത്തിൽ യാത്രക്കാർ

മധ്യപൂർവ ദേശത്തെ സംഘർഷ മേഖലയ്ക്ക് പുറത്തുള്ള ചില റൂട്ടുകളിൽ ദുബായ് രാജ്യാന്തര വിമാനത്താവള(ഡിഎക്സ്ബി)ത്തിലേക്കുള്ള വിമാന സർവീസുകളിൽ റദ്ദാക്കലുകൾ വർധിച്ചതായി ഫ്ലൈറ്റ്റഡാർ24, ഫ്ലൈറ്റ്അവയർ എന്നിവയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.ഈ മാസം 13 ന് ആരംഭിച്ച ഇറാൻ-ഇസ്രയേൽ പ്രതിസന്ധിയെത്തുടർന്നുണ്ടായ വ്യോമാതിർത്തിയിലെ തടസ്സങ്ങളാണ് ലോകമെമ്പാടുമുള്ള വിമാന സർവീസുകളിൽ ഈ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചത്. മേഖലയിലെ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളിലൊന്നായ യുഎഇ-ഇന്ത്യ വിമാന സർവീസുകളും താളം തെറ്റിയിരുന്നു. ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ നൂറുകണക്കിന് യുഎഇ നിവാസികളും വിനോദസഞ്ചാരികളും ദുരിതത്തിലായി.

ആകാശപാതയിലെ തിരക്ക് കാരണം വിമാനക്കമ്പനികൾക്ക് ഒന്നുകിൽ കൂടുതൽ ദൈർഘ്യമുള്ള വഴിതിരിച്ചുവിടലുകൾ നടത്തേണ്ടി വരുന്നു, ഇത് യാത്രാ സമയം മണിക്കൂറുകളോളം വർധിപ്പിച്ചു. കൂടാതെ, വിമാന സർവീസിനെയും ജീവനക്കാരുടെ ഷെഡ്യൂളുകളെയും ബാധിക്കാതിരിക്കാൻ വിമാനങ്ങൾ പൂർണമായും റദ്ദാക്കുകയാണ്.

ദുബായിലേക്കുള്ള ഇൻബൗണ്ട് റൂട്ടുകളിൽ സംഘർഷ മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള റദ്ദാക്കലുകൾ കുത്തനെ വർധിച്ചതായി ഏറ്റവും പുതിയ ഫ്ലൈറ്റ് ട്രാക്കിങ് ഡേറ്റ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ഇൻബൗണ്ട് സർവീസുകളിലെ റദ്ദാക്കൽ നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. കറാച്ചി, ലാഹോർ, മുൾട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഈ മാസം ഏഴോടെ റദ്ദാക്കപ്പെട്ടു.

പ്രതിസന്ധിക്ക് മുൻപുള്ള 5% റദ്ദാക്കൽ നിരക്കിൽ നിന്ന് ഇത് ഏകദേശം 20% ആയി ഉയർന്നു, നാല് മടങ്ങ് വർധനവാണ് കാണിക്കുന്നത്. യൂറോപ്പിൽ നിന്നുള്ള വിമാനങ്ങളെ അത്രയധികം ബാധിച്ചിട്ടില്ലെങ്കിലും അവിടെയും സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. ഇസ്താംബുൾ പോലുള്ള ഹബ്ബുകളിൽ നിന്നുള്ള റൂട്ടുകളിൽ ഇപ്പോൾ 5-10% റദ്ദാക്കൽ നിരക്ക് നേരിടുന്നുണ്ട്. സാധാരണയായി ഇത് 1-3% ആയിരുന്നുവെന്ന് ഫ്ലൈറ്റ്റഡാർ24 രേഖപ്പെടുത്തുന്നു. ഇത് മൊത്തം വിമാനങ്ങളിൽ ഒരു ചെറിയ ഭാഗമാണെങ്കിലും ഈ തടസ്സങ്ങൾ വിശാലമായ വ്യോമഗതാഗത ശൃംഖലകളിൽ വർധിച്ചുവരുന്ന സ്വാധീനം സൂചിപ്പിക്കുന്നു.

∙ ആഗോള വിമാന റൂട്ടുകളിൽ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ
വ്യോമാതിർത്തി അടച്ചിടുന്നത് പ്രധാനമായും ഇറാൻ, ഇറാഖ്, ജോർദാൻ, ഇസ്രയേൽ എന്നിവിടങ്ങളിലാണെങ്കിലും ഇത് ആഗോള വിമാന റൂട്ടുകളിൽ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ മാസം 13 മുതൽ, ഏഷ്യ, യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങൾക്കിടയിലുള്ള പടിഞ്ഞാറോട്ടും കിഴക്കോട്ടുമുള്ള ട്രാഫിക്കിനുള്ള പ്രധാന പാതകളായി വർത്തിക്കുന്ന, പ്രത്യേകിച്ച് ഇറാൻ, ഇറാഖ് വ്യോമാതിർത്തിയിലൂടെ സാധാരണയായി കടന്നുപോകുന്ന ഒട്ടേറെ വിമാനങ്ങൾ സർവീസ് നിർത്തിവയ്ക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.

അടച്ച ആകാശത്തിലൂടെ പ്രാദേശിക റൂട്ടുകളിലേക്ക് പോകേണ്ടിയിരുന്ന വിമാനങ്ങൾക്ക് ഇപ്പോൾ കാലതാമസം നേരിടുകയോ സർവീസിൽ നിന്ന് പിൻവലിക്കുകയോ ചെയ്തിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള വിമാനങ്ങളുടെ ലഭ്യത കുറയ്ക്കുന്നു. ഇത് സംഘർഷ മേഖലയിലല്ലാത്ത നഗരങ്ങളിൽ നിന്ന് ദുബായിലേക്കുള്ള പ്രാദേശികമല്ലാത്ത വിമാനങ്ങളുടെ റദ്ദാക്കലുകൾ വർധിക്കാൻ കാരണമായി. വേനൽക്കാലത്ത് വർധിച്ച യാത്രാ തിരക്കും പരിമിതമായ വഴിതിരിച്ചുവിടലും കാരണം വിമാനക്കമ്പനികൾ ദീർഘദൂരം അല്ലെങ്കിൽ ഉയർന്ന ഡിമാൻഡുള്ള റൂട്ടുകൾക്ക് മുൻഗണന നൽകുന്നു.

ഇത് പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും ചില ഭാഗങ്ങളിൽ നിന്നും യൂറോപ്പിലെ ചില ഭാഗങ്ങളിൽ നിന്നുമുള്ള സെക്കൻഡറി സർവീസുകളെ റദ്ദാക്കലിന് കൂടുതൽ സാധ്യതയുള്ളതാക്കുന്നു. അതിനാൽ, ഈ മേഖലകളിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ വിമാന സർവീസുകൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും യാത്രാ പദ്ധതികൾ അത്യാവശ്യ ഘട്ടത്തിൽ മാറ്റം വരുത്താവുന്ന വിധം ആസൂത്രണം ചെയ്യേണ്ടതുമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version