Posted By user Posted On

സിം കാർഡ് തർക്കത്തിനൊടുവിൽ കൊലപാതകം; യുഎഇയിൽ 17 വർഷം മുൻപ് നടന്ന കേസിൽ കുറ്റപത്രം

യുഎഇയിലും ബഹ്റൈനിലും നടന്ന കൊലപാതകങ്ങളിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഇന്ത്യൻ അന്വേഷണ ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(സിബിഐ). യുഎഇ തലസ്ഥാനമായ അബുദാബിയിൽ 17 വർഷം മുൻപ് നടന്ന കൊലപാതക കേസിലാണ് സിബിഐ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രതിയായ ഇന്ദർജിത് സിങ്ങിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരം പ്രാദേശികമായി കേസെടുത്തതായി സിബിഐ അറിയിച്ചത്.

2008 ഓഗസ്റ്റ് 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബുദാബിയിൽ ഇന്ത്യക്കാരനായ രാമലിംഗം നടേശനെ ഇന്ദർജിത് സിങ് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. രാജ്യാന്തര സിം കാർഡുകളുടെ കുടിശ്ശികയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാമലിംഗം ഇന്ദർജിത്തിന് ക്രെഡിറ്റിൽ സിം കാർഡുകൾ വിൽക്കാറുണ്ടായിരുന്നു. എന്നാൽ, കാലക്രമേണ ഇന്ദർജിത് പണം നൽകാതെ വരികയും കുടിശ്ശിക 300 ദിർഹത്തിൽ എത്തുകയും ചെയ്തു.

രാമലിംഗം ഇന്ദർജിത്തിന്റെ തൊഴിലുടമയോട് ശമ്പളത്തിൽ നിന്ന് കുടിശ്ശിക ഈടാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സിബിഐ പറയുന്നത്. ഇന്ദർജിത് മൂർച്ചയേറിയ കത്തി ഉപയോഗിച്ച് രാമലിംഗത്തെ ആക്രമിക്കുകയും മാരകമായ പരുക്കേൽപ്പിക്കുകയും ചെയ്തു.

യുഎഇ അധികൃതരുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും സഹകരിച്ചാണ് സിബിഐ കേസിൽ തെളിവുകൾ ശേഖരിച്ചത്. ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഡൽഹിയിലെ പ്രത്യേക കോടതിയിൽ ഏജൻസി ഔദ്യോഗിക കുറ്റപത്രം സമർപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസിലും സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 2011-ൽ ബഹ്റൈനിൽ തൊഴിലുടമയെ കൊലപ്പെടുത്തിയ കേസിൽ സുഭാഷ് ചന്ദർ മഹ്‌ല എന്നയാൾക്കെതിരെയാണ് കുറ്റപത്രം. ഡ്രൈവറായി ജോലി ചെയ്തിരുന്ന മഹ്‌ല തൊഴിലുടമയുടെ മോശം പെരുമാറ്റത്തിൽ പ്രകോപിതനായി മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് സിബിഐ വ്യക്തമാക്കുന്നത്. മഹ്‌ലക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302, 404 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

യുഎഇ, ബഹ്‌റൈൻ അധികൃതരുടെ അഭ്യർഥന പ്രകാരമാണ് ഈ രണ്ട് കേസുകളിലും നടപടി ആരംഭിച്ചതെന്നും വിദേശത്ത് കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഇത് വ്യക്തമാക്കുന്നുവെന്നും സിബിഐ അറിയിച്ചു. പ്രാദേശികമായി കേസെടുക്കുന്നതിനുള്ള നോഡൽ ഏജൻസി എന്ന നിലയിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇന്ത്യയുടെ രാജ്യാന്തര ബാധ്യതകൾ നിറവേറ്റാനും സിബിഐയുടെ ശ്രമങ്ങൾ തുടരുകയാണെന്ന് ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version