Posted By user Posted On

‘ഇറാന്‍ മിസൈലുകള്‍ വിക്ഷേപിക്കുമ്പോള്‍ ഇരുപതിനായിരത്തിലധികം യാത്രക്കാരുമായി 90ലധികം ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ദോഹയിലേക്ക് പറക്കുകയായിരുന്നു’; വെളിപ്പെടുത്തലുമായി അധികൃതര്‍

ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുന്ന സമയത്ത് 20,000 ത്തിലധികം യാത്രക്കാരുമായി 90 ലധികം ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ദോഹയിലേക്ക് പറക്കുകയായിരുന്നുവെന്ന് എയര്‍ലൈനിന്റെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു.

സഊദി അറേബ്യയിലേക്കുള്ള 25 വിമാനങ്ങളും തുര്‍ക്കിയിലേക്കുള്ള 18 വിമാനങ്ങളും ഇന്ത്യയിലേക്കുള്ള 15 വിമാനങ്ങളും ഒമാനിലേക്കുള്ള 13 വിമാനങ്ങളും യുഎഇയിലേക്കുള്ള അഞ്ച് വിമാനങ്ങളും അടക്കം 90ലധികം വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. യാത്രക്കാര്‍ക്ക് എഴുതിയ തുറന്ന കത്തില്‍ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു. ബാക്കിയുള്ള വിമാനങ്ങള്‍ ലണ്ടന്‍, ബാഴ്‌സലോണ, യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലേക്കും വഴിതിരിച്ചുവിട്ടു.

ദോഹ ലക്ഷ്യമാക്കി ഈ സമയം ഏകദേശം 100 വിമാനങ്ങള്‍ പറന്നിരുന്നതായി അല്‍മീര്‍ വെളിപ്പെടുത്തി. അവയില്‍ പലതും റണ്‍വേകളുടെ അടുത്തേക്ക് എത്തിയിരിക്കുന്നു. മറ്റുള്ളവ ലോകത്തിലെ ഏറ്റവും തിരക്കേറിയ ആഗോള കേന്ദ്രങ്ങളിലൊന്നായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുറപ്പെടലിനായി വരിവരിയായി നില്‍ക്കുകയായിരുന്നു.

‘ദോഹയിലുടനീളമുള്ള ഏകദേശം 3,200 ഹോട്ടല്‍ മുറികളിലായി 4,600ലധികം ഉപഭോക്താക്കള്‍ക്ക് ഹോട്ടല്‍ താമസ സൗകര്യം ഒരുക്കി. ഈ യാത്രക്കാരില്‍ പലര്‍ക്കും ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പുതന്നെ അവരുടെ പുനഃക്രമീകരിച്ച വിമാനങ്ങള്‍ക്കുള്ള ബോര്‍ഡിംഗ് പാസുകള്‍ ലഭിച്ചു. 35,000ത്തിലധികം പേര്‍ക്ക് ഭക്ഷണ സൗകര്യം ഒരുക്കി. വെള്ളം, കംഫര്‍ട്ട് കിറ്റുകള്‍ എന്നിവ നേരിട്ട്, വിമാനത്തില്‍ വെച്ച് നല്‍കി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായാണ് ഖത്തറിലെ യുഎസിന്റെ അല്‍ ഉദൈദ് സൈനിക താവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഇതേ തുര്‍ന്ന് ഖത്തര്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഇറാന്‍ ആക്രമണത്തിനു പിന്നാലെ ഖത്തറിനു പുറമേ ബഹ്‌റൈനും കുവൈത്തും വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിരുന്നു.ആക്രമണം നടക്കുമ്പോള്‍, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ 10,000ത്തിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് അല്‍മീര്‍ പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version