Posted By user Posted On

വീട്ടുജോലിക്കാരുടെ കരാർ ലംഘനം: തൊഴിലുടമയ്ക്ക് റിക്രൂട്ടിങ് ഏജൻസി നിയമനത്തുക തിരികെ നൽകണം

വീട്ടുജോലിക്കാർ കരാർ ലംഘിച്ചാൽ നിയമനത്തിനു ചെലവായ തുക തൊഴിലുടമയ്ക്ക് റിക്രൂട്ടിങ് ഓഫിസ് നൽകണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളി ഒളിച്ചോടുകയോ മികവ് പുലർത്താതിരിക്കുകയോ ചെയ്താൽ അക്കാര്യം തൊഴിലുടമ റിക്രൂട്ടിങ് ഓഫിസിനെ ബോധിപ്പിച്ച തീയതി മുതൽ രണ്ടാഴ്ചയ്ക്ക് ശേഷം തുക മടക്കി നൽകണം.റിക്രൂട്ടിങ് ഓഫിസുകൾ പണം തിരിച്ചുനൽകുന്നില്ലെന്ന പരാതി വർധിച്ച പശ്ചാത്തലത്തിലാണ് വിശദീകരണം. ഇതിൽ വീഴ്ച വരുത്തിയാൽ ലേബർ കൺസൽറ്റിങ് സെന്ററിൽ (80084) പരാതിപ്പെടാം. നിയമലംഘനം ആവർത്തിച്ചാൽ റിക്രൂട്ടിങ് ഓഫിസ് പൂട്ടിക്കും. ലഭിച്ച പരാതികളിൽ ഇരു കക്ഷികളുമായി അനുരഞ്ജന ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് മന്ത്രാലയം ശ്രമിക്കുക. പരിഹരിക്കാത്ത കേസുകൾ കോടതിയിലേക്ക് മാറ്റും.

ജോലിക്ക് ശാരീരിക ശേഷി ഇല്ലാതിരിക്കുക, മോശം പെരുമാറ്റം എന്നിവയ്ക്കു പുറമെ തുടക്കത്തിൽതന്നെ തൊഴിൽ കരാർ റദ്ദാക്കുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ തൊഴിലാളിയെ നിയമിക്കാൻ ചെലവിട്ട തുക റിക്രൂട്ടിങ് ഏജൻസികൾ തൊഴിലുടമയ്ക്ക് തിരിച്ചു നൽകണം. ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം ഇതിൽ ഏതെങ്കിലുമൊന്ന് സംഭവിച്ചാൽ മുഴുവൻ തുകയും സ്പോൺസർക്ക് തിരിച്ചുനൽകണം.

ജോലിക്കു ചേർന്ന് ഏതാനും മാസങ്ങൾ കഴിഞ്ഞാണ് തൊഴിൽ സ്ഥിതി മോശമാകുന്നതെങ്കിൽ തൊഴിലെടുത്ത കാലവും ശേഷിക്കുന്ന കരാർ കാലവും താരതമ്യം ചെയ്താണ് ബാക്കി തുക തിരികെ നൽകേണ്ടത്. തുക നിശ്ചിത ദിവസത്തിനുള്ളിൽ തിരിച്ചുനൽകുന്നതിൽ വീഴ്ച വരുത്തിയാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ കടുത്ത നടപടി മന്ത്രാലയം സ്വീകരിക്കും. 24 മാസ കാലാവധിയുള്ള തൊഴിൽ കരാറിൽ പ്രവേശിച്ച ഒരാൾക്ക് 6,000 ദിർഹമാണ് നിയമനവുമായി ബന്ധപ്പെട്ട് ചെലവായതെങ്കിൽ ഒരു മാസത്തിനു 250 ദിർഹമാണ് തിരിച്ചു നൽകേണ്ടത്.

സ്പോൺസർക്ക് കീഴിൽ 7 മാസം തൊഴിലെടുത്ത ശേഷം ജോലിയിൽ തുടരാൻ കഴിയാതെ വന്നാൽ 1750 ദിർഹം പിടിച്ചെടുത്ത് ശേഷിക്കുന്ന 4250 ദിർഹം തിരികെ നൽകണം. യുഎഇയിൽ 128 അംഗീകൃത റിക്രൂട്ടിങ് ഏജൻസികളാണ് ഉള്ളത്. ഇതിൽ 41 എണ്ണം വീതം അബുദാബി, ദുബായ് എമിറേറ്റുകളിലാണ്. ഷാർജയിൽ 8, അജ്മാൻ19, റാസൽഖൈമ 13, ഫുജൈറ 6 എന്നിങ്ങനെയാണ് മറ്റു എമിറേറ്റുകളിലെ റിക്രൂട്ടിങ് ഓഫിസ് കണക്കുകൾ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version