ബലിപെരുന്നാൾ ആഘോഷിക്കാനുള്ള യുഎഇ പ്രവാസി മലയാളികളുടെ മോഹത്തിന് തിരിച്ചടി; പൊള്ളുന്ന ‘വിമാന ടിക്കറ്റ് നിരക്ക്’
വലിയ പെരുന്നാള്‍ അടുത്തെത്തി, ഒപ്പം അവധി ദിനങ്ങളും. നാട്ടില്‍ പോയി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാമെന്ന പ്രവാസികളുടെ മോഹത്തിന് തിരിച്ചടിയായിരിക്കുകയാണ് വിമാനടിക്കറ്റ് നിരക്ക്. നാലിരട്ടി വരെയാണ് വിമാനടിക്കറ്റ് നിരക്ക് വർധിച്ചത്. ഇതോടെ പലർക്കും യാത്ര ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍, കുടുംബത്തെ ഗൾഫ് രാജ്യങ്ങളിലേക്കു കൊണ്ടുവന്നാൽ മടക്കയാത്രാ ടിക്കറ്റിന് വായ്പ എടുക്കേണ്ടിവരും. ഗൾഫിലെ വേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വിമാന നിരക്ക് ഉയരുന്നതാണ് ഇതിനു കാരണം. ഈ മാസം ആറിനാണ് ഗൾഫിൽ ബലിപെരുന്നാൾ. അഞ്ച് മുതൽ യുഎഇയിൽ നാല് ദിവസവും മറ്റു ചില രാജ്യങ്ങളിൽ ആറ് ദിവസവും അവധിയുണ്ട്. ഇതിനോടു കൂടി ഏതാനും ദിവസമോ ഒരാഴ്ചയോ അവധി എടുത്ത് പത്തോ പതിനഞ്ചോ ദിവസത്തേക്കു നാട്ടിൽ പോയി വരാനിരുന്നവർക്കാണ് നിരക്ക് വർധന എട്ടിന്‍റെ പണി തന്നത്. പെരുന്നാൾ പ്രമാണിച്ച് നാലിന് ദുബായിൽനിന്ന് കൊച്ചിയിലേക്ക് പോയി 10ന് തിരികെവരണമെങ്കിൽ വിവിധ എയർലൈനുകളിൽ പൊള്ളുന്ന വിലയാണ് ഈടാക്കുക. ശരാശരി 1,800 ദിർഹം (42,000 രൂപ) ആണ് ടിക്കറ്റ് നിരക്ക്. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് നാട്ടിൽ പോയി തിരികെവരാൻ ഏതാണ്ട് 1.67 ലക്ഷം രൂപ വരും. ഈ മാസം എട്ട് വരെ കൂടിയ നിരക്കാണ് ഈടാക്കുന്നത്. ഈ ദിവസങ്ങളിൽ നാട്ടിൽനിന്ന് ഗൾഫിലേക്കു കുടുംബത്തെ കൊണ്ടുവരുന്നതിനും ഉയർന്ന നിരക്ക് നൽകണം. മധ്യവേനൽ അവധിക്ക് ഈ മാസാവസാനം യുഎഇയിലെ സ്കൂളുകൾ അടയ്ക്കും. അതിനാൽ, ടിക്കറ്റ് നിരക്ക് ഓരോ നിമിഷവും കൂടിവരികയാണ്. യുഎഇയിൽ 26നാണ് സ്കൂൾ അടയ്ക്കുക. അവസാനനിമിഷം ടിക്കറ്റ് എടുക്കുമ്പോൾ ബജറ്റ് എയർലൈനുകളിലും പൊള്ളുന്ന നിരക്ക് നൽകേണ്ടിവരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)