പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താൽക്കാലികമായി നിർത്തിവച്ചു
യുഎഇയിലെ ചില ബാങ്കുകൾ അക്കൗണ്ടുകളുടെ മിനിമം ബാലൻസ് 5000 ദിർഹമാക്കാനുളള തീരുമാനം താൽക്കാലികമായി നിർത്തിവച്ചു. യുഎഇ സെൻട്രൽ ബാങ്ക് നിർദ്ദേശപ്രകാരമാണ് നടപടി. ചില ബാങ്കുകൾ മിനിമം ബാലൻസ് പരിധി 5000 ദിർഹമായി ഉയർത്താൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ ഇതേകുറിച്ച് പഠിക്കാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘മിനിമം ബാലൻസ് പരിധിയിലെ വർദ്ധനവ് താൽക്കാലികമായി നിർത്തിവയ്ക്കുകയാണ് ‘, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുക ഉയർത്തരുതെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.അക്കൗണ്ടിൽ ചുരുങ്ങിയത് 5,000 ദിർഹം നിലനിർത്താൻ കഴിയാത്ത ഉപയോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കാൻ ചില ബാങ്കുകൾ തീരുമാനിച്ചിരുന്നു. അക്കൗണ്ടിൽ ചുരുങ്ങിയത് 5,000 ദിർഹം നിലനിർത്താൻ കഴിയാത്തവരിൽ നിന്ന് 25 ദിർഹമോ അതിലധികമോ ഫീസ് ഈടാക്കുമെന്നും ജൂൺ ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. അതേസമയം തന്നെ, 20,000 ദിർഹത്തിലധികം അക്കൗണ്ടിൽ ഉളളവർക്കും 15,000 ദിർഹത്തോളം മാസശമ്പളം ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നവർക്കും 5,000 ദിർഹത്തിനും 14,999 ദിർഹത്തിനും ഇടയിൽ ശമ്പളമുള്ളവർക്കും ക്രെഡിറ്റ് കാർഡ്, വ്യക്തിഗത ലോൺ, ഓവർഡ്രാഫ്റ്റ് തുടങ്ങിയവ നിലവിലുണ്ടെങ്കിലും ഈ ഫീസ് ഒഴിവാക്കപ്പെടുമെന്നും അറിയിച്ചിരുന്നു.
മെച്ചപ്പെട്ട ശമ്പളമുളളവരാണെങ്കിൽ പോലും സാധാരണ പ്രവാസികളെ സംബന്ധിച്ച് 5000 ദിർഹം മിനിമം ബാലൻസ് അക്കൗണ്ടിൽ സൂക്ഷിക്കുകയെന്നുളളത് അത്ര പ്രായോഗികമല്ല. ഇതോടെ സാധാരണക്കാരായ പ്രവാസികൾ ആശങ്കയിലായി. എന്തായാലും തീരുമാനം നടപ്പിലാക്കുന്നത് മാറ്റിവച്ചത് സാധാരണ പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)