Posted By user Posted On

മാസ്റ്റർ ബെഡ്റൂം സ്യൂട്ട്, അഞ്ച് അടുക്കളകൾ, ഒമ്പത് ശുചിമുറികൾ! ട്രംപിന് ഖത്തർ നൽകുന്ന ‘ആകാശക്കൊട്ടാരം’

ദോഹ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം പൂര്‍ത്തിയായിരിക്കുകയാണ്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിച്ചത്. ഇതിനിടെ ട്രംപിന് ഖത്തര്‍  40 കോടി ഡോളറിന്‍റെ ആഢംബര ജെറ്റ് സമ്മാനിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ബോയിങ് 747-8 ആഢംബര ജെറ്റാണ് യുഎസ് ഗവൺമെന്‍റിന് ഖത്തര്‍ വാഗ്ദാനം ചെയ്ത സമ്മാനം. ട്രംപിന്‍റെ വരവിന് മുമ്പ് തന്നെ വിലയേറിയ സമ്മാനത്തിന്‍റെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആഢംബര ജെറ്റ് അമേരിക്കയിലേക്ക് പറക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാൽ ട്രംപിന്‍റെ ഇഷ്ടം നേടിയ ആ ആഢംബര ജെറ്റിന്‍റെ പ്രത്യേകതകള്‍ ആരെയും അതിശയിപ്പിക്കും.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖത്തർ രാജകുടുംബത്തിന്‍റെ ഉപയോഗത്തിനായി ആദ്യം വാങ്ങിയ ഡബിൾ ഡെക്കർ ജെറ്റ് മാർച്ച് 30 ന് ദോഹയിൽ നിന്ന് പുറപ്പെട്ടു. തുടർന്ന് പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ നിർത്തി ഏപ്രിൽ 2 ന് മെയിനിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് വിമാനം അടുത്ത ദിവസം സാൻ അന്‍റോണിയോയിലേക്ക് പറന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ് റാഡാർ 24 റിപ്പോർട്ട് ചെയ്തു. ‘പറക്കുന്ന വില്ല’ എന്നാണ് ഖത്തർ സർക്കാർ ഡോണാൾഡ് ട്രംപിന് വാഗ്ദാനം ചെയ്ത ബോയിംഗ് 747-8 അറിയപ്പെടുന്നത്. വായുവിലൂടെ, എല്ലാ സൗകര്യങ്ങളുമുള്ള ഒരു വില്ല പറക്കുന്നത് സങ്കല്‍പ്പിച്ച് നോക്കൂ, അതാണ് ഈ ആകാശക്കൊട്ടാരം

സ്വിസ് വ്യോമയാന കമ്പനിയായ അമക് എയ്‌റോസ്‌പേസ് നേരത്തെ പ്രസിദ്ധീകരിച്ച ബോയിംഗ് 747-8I മോഡലിന്‍റെ പ്രത്യേകതകള്‍ ആരെയും അത്ഭുതപ്പെടുത്തും. അഞ്ച് അടുക്കളകളും ഒമ്പത് ശുചിമുറികളും മാസ്റ്റര്‍ ബെഡ്റൂം സ്യൂട്ടും ഈ ജെറ്റിലുണ്ട്. ഏതാനും ബിസിനസ് ക്ലാസ് സീറ്റുകളും ആഢംബര ജെറ്റിലുണ്ട്. വിമാനം പ്രധാനമായും മനോഹരമായ ആഡംബര ലോഞ്ചുകളായി തിരിച്ചിരിക്കുന്നു, അതിൽ മുകളിലത്തെ ഡെക്കിലെ ലോഞ്ച്, ക്ലബ് ഇരിപ്പിടങ്ങൾ, ഒരു സ്വകാര്യ ഓഫീസ് എന്നിവ ഉൾപ്പെടുന്നതായി ‘ഖലീജ് ടൈംസി’ന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version