
‘വൻ പ്രത്യാഘാതമുണ്ടാകും’; അമേരിക്കക്ക് ഖത്തറിന്റെ മുന്നറിയിപ്പ്; ആശങ്കയോടെ ഗൾഫിലെ മലയാളികൾ
: ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് ‘വിനാശകരമായ പ്രത്യാഘാതങ്ങൾ’ ഉണ്ടാകുമെന്ന് ഖത്തറിന്റെ ശക്തമായ മുന്നറിയിപ്പ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളം സ്ഥിതി ചെയ്യുന്ന ഖത്തർ തന്നെ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്, സംഘർഷം കൂടുതൽ സങ്കീർണ്ണവും അപകടകരവുമാക്കുന്നു. അമേരിക്കയുടെ ഈ നീക്കം, ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.ഞായറാഴ്ചയാണ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിലെ ഫോർദോ ഉൾപ്പെടെയുള്ള മൂന്ന് ആണവ കേന്ദ്രങ്ങൾ “പൂർണ്ണമായി തകർത്തു” എന്ന് പ്രഖ്യാപിച്ചത്. ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ അമേരിക്ക നേരിട്ട് പങ്കാളിയായതോടെ, മേഖല ഒരു സമ്പൂർണ്ണ യുദ്ധത്തിന്റെ വക്കിലാണ്.അമേരിക്കയുടെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. “സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഇറാനുണ്ട്. ഈ നിയമവിരുദ്ധമായ ആക്രമണത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും,” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ, ഇറാൻ ഇസ്രായേലിന് നേരെ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഇരുപക്ഷവും സ്ഥിരീകരിച്ചിട്ടുണ്ട്.
യൂറോപ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ ജനീവയിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതും, ഇരുപക്ഷവും ആക്രമണങ്ങൾ കടുപ്പിക്കുന്നതും പശ്ചിമേഷ്യയെ ഒരു പൊട്ടിത്തെറിയുടെ വക്കിൽ നിർത്തിയിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യു.എസ് സൈനിക താവളമായ അൽ ഉദെയ്ദ് സ്ഥിതി ചെയ്യുന്നത് ഖത്തറിലാണ്. ഇറാൻ തിരിച്ചടിക്കാൻ തീരുമാനിച്ചാൽ, അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഈ സൈനിക താവളമായിരിക്കുമെന്ന് ഉറപ്പാണ്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ, അത് ഖത്തറിന്റെ സുരക്ഷയെ നേരിട്ട് ബാധിക്കും. ലക്ഷക്കണക്കിന് മലയാളികൾക്ക് തൊഴിൽ നൽകുന്ന, കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ നിർണായക സ്വാധീനമുള്ള ഖത്തറിൽ സംഘർഷമുണ്ടാകാനുള്ള സാധ്യത പ്രവാസി സമൂഹത്തെയും അവരുടെ നാട്ടിലുള്ള കുടുംബങ്ങളെയും ഒരുപോലെ ഭയപ്പെടുത്തുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)