Posted By user Posted On

മന്ത്രവാദിക്ക് കൈമാറിയത് ഭാര്യയുടെയും കുട്ടികളുടെയും സ്വകാര്യ ചിത്രങ്ങൾ; മന്ത്രവാദം പിണക്കം മാറ്റാൻ, ഒടുവിൽ ഭർത്താവിന് ശിക്ഷ

ഫുജൈറ ∙ പിണങ്ങിപ്പോയ കുടുംബത്തെ തിരികെ കൊണ്ടുവരുന്നതിന് മന്ത്രവാദത്തിൽ ഏർപ്പെട്ടതിനും ഭാര്യയുടെയും കുട്ടികളുടെയും സ്വകാര്യ ചിത്രങ്ങൾ മന്ത്രവാദിക്ക് വാട്സ്ആപ്പിലൂടെ പങ്കുവച്ചതിനും യുവാവിന് കീഴ്ക്കോടതി വിധിച്ച ആറ് മാസത്തെ തടവ് ശിക്ഷ ഫുജൈറ അപ്പീൽ കോടതി ശരിവച്ചു. ഭർത്താവ് തനിക്കും മക്കൾക്കും ബന്ധുക്കൾക്കും വേണ്ടി മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയതോടെയാണ് കേസിന്റെ തുടക്കം.ആത്മീയ ചികിത്സകൻ എന്ന് സ്വയം പരിചയപ്പെടുത്തുന്ന മന്ത്രവാദി ഭർത്താവിന്റെ പങ്കാളിത്തം തെളിയിക്കുന്ന ചിത്രങ്ങളും വാട്സ്ആപ്പ് സംഭാഷണങ്ങളും ഭാര്യക്ക് അയച്ചുകൊടുത്തപ്പോഴാണ് യുവതി ഈ വിവരങ്ങൾ അറിഞ്ഞത്. പിണങ്ങിപ്പോയ ഭാര്യയെ തിരികെ നേടുന്നതിനായി ‘സ്നേഹ മന്ത്രങ്ങൾ’ ചെയ്യാൻ ഒരാളെ തേടി ഓൺലൈനിൽ തിരഞ്ഞതായി ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചു.

പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരുന്നതിൽ വിദഗ്ധയാണെന്ന് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്ന മറ്റൊരു അറബ് രാജ്യത്ത് താമസിക്കുന്ന സ്ത്രീയുമായി ഇയാൾ ബന്ധപ്പെട്ടു. വാട്സ്ആപ്പ് വഴി അവരുമായി ആശയവിനിമയം നടത്തുകയും 20,000 ദിർഹം നൽകാൻ സമ്മതിക്കുകയും ചെയ്തു. കൂടാതെ ഭാര്യയുടെ സ്വകാര്യ ചിത്രങ്ങളും സ്വന്തം വിഡിയോയും ഇരുവരുടെയും ഫോൺ നമ്പറുകളും അവർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട്, ആ സ്ത്രീ 25,000 ദിർഹം കൂടി ആവശ്യപ്പെട്ടപ്പോൾ യുവാവ് അത് നൽകാൻ വിസമ്മതിച്ചു.

തുടർന്ന് ചിത്രങ്ങളും സന്ദേശങ്ങളും ഭാര്യക്ക് അയച്ചുകൊടുത്ത് തന്നെ തുറന്നുകാട്ടുമെന്ന് ആ സ്ത്രീ ഭീഷണിപ്പെടുത്തി. ഇതെല്ലാം അവഗണിച്ച് യുവാവ് ഇതേ ആവശ്യത്തിന് മറ്റൊരു മന്ത്രവാദിയെ സമീപിക്കുകയും 10,000 ദിർഹം നൽകുകയും ചെയ്തു. അതും പരാജയപ്പെട്ടപ്പോൾ പണം ആവശ്യപ്പെടാത്ത മൂന്നാമതൊരു സ്ത്രീയുമായി ബന്ധപ്പെട്ടു. എന്നാൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നതിന് മുൻപ് തന്നെ ഇയാൾ പൊലീസിന്റെ പിടിയിലായി.

തുടർച്ചയായ പീഡനം കാരണം രണ്ട് മാസം മുൻപ് ഭാര്യ വിവാഹബന്ധം വേർപെടുത്താൻ അപേക്ഷ നൽകി വീട്ടിൽ നിന്ന് മാറിത്താമസിക്കുകയായിരുന്നു. ഇതിനിടെ യുഎഇക്ക് പുറത്തുനിന്നുള്ള ഒരു സ്ത്രീ തന്നെ ബന്ധപ്പെടുകയും ഭർത്താവ് മന്ത്രവാദം ഉപയോഗിച്ചതിന് 35,000 ദിർഹം തന്നാൽ തെളിവ് നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായതായി കോടതിയെ അറിയിച്ചു. തെളിവില്ലാതെ പണം നൽകാൻ ഭാര്യ വിസമ്മതിച്ചപ്പോൾ ആ സ്ത്രീ ചിത്രങ്ങളും വിഡിയോയും മന്ത്രവാദത്തിന്റെ ചിത്രങ്ങളും അയച്ചുകൊടുത്തു. ഇവയെല്ലാം തെളിവായി യുവതി അധികൃതർക്ക് സമർപ്പിച്ചു.

അജ്ഞാതരായ വ്യക്തികളുമായി തട്ടിപ്പിലും മന്ത്രവാദത്തിലും ഏർപ്പെട്ടു, മറ്റുള്ളവർക്ക് അപകടമുണ്ടാക്കി, വാട്സ്ആപ്പ് വഴി സ്വകാര്യ ചിത്രങ്ങൾ അയച്ച് സ്വകാര്യത ലംഘിച്ചു, സ്വകാര്യ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വയ്ക്കുകയും പങ്കുവയ്ക്കുകയും ചെയ്തു എന്നിങ്ങനെ നാല് കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ യുവാവിനെതിരെ ചുമത്തിയത്. സൈബർ കുറ്റകൃത്യ, തട്ടിപ്പ് നിയമങ്ങൾ പ്രകാരം ഈ കേസ് ലഘുവായ കുറ്റകൃത്യമായിട്ടാണ് കണക്കാക്കിയത്.

ഒന്നാം കോടതി ഇയാൾക്ക് ആറ് മാസത്തെ തടവ് ശിക്ഷ വിധിക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടി നശിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. വിധി ചോദ്യം ചെയ്തുകൊണ്ട് യുവാവ് അപ്പീൽ നൽകിയെങ്കിലും വിധി ശക്തമായ തെളിവുകളുടെയും നിയമപരമായ ന്യായീകരണങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് കണ്ടെത്തി അപ്പീൽ കോടതി ഇയാളുടെ വാദം തള്ളി. കൂടാതെ, അപ്പീൽ തള്ളുകയും ആറ് മാസത്തെ തടവ് ശിക്ഷയും വസ്തുവകകൾ കണ്ടുകെട്ടാനുള്ള ആദ്യ വിധിയും ഔദ്യോഗികമായി ശരിവയ്ക്കുകയും ചെയ്തു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *