
സ്വകാര്യത ലംഘിച്ച് ചിത്രങ്ങളും വിഡിയോകളും എടുത്താൽ ലക്ഷങ്ങൾ പിഴ; സൈബർ നിയമത്തിൽ ഭേദഗതി വരുത്തി ഖത്തർ
ദോഹ ∙ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ച് സൈബർ ക്രൈം നിയമ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി ഖത്തർ. പൊതുസ്ഥലങ്ങളിൽ വ്യക്തികളുടെ സമ്മതമോ അറിവോ ഇല്ലാതെയോ നിയമപരമായി പ്രഖ്യാപിക്കാത്ത സാഹചര്യങ്ങളിലോ ചിത്രങ്ങളോ വിഡിയോകളോ പ്രസിദ്ധീകരിക്കുകയോ അല്ലെങ്കിൽ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയോ ചെയ്താൽ കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരും.ഭേദഗതി ചെയ്ത വ്യവസ്ഥ പ്രകാരം ലംഘകർക്ക് ഒരു ലക്ഷം ഖത്തരി റിയാൽ (ഏകദേശം 24,12,284 ഇന്ത്യൻ രൂപ) പിഴയും ഒരു വർഷത്തിൽ കുറയാത്ത തടവും അല്ലെങ്കിൽ പിഴയോ തടവോ ആണ് ശിക്ഷ. പൊതുസ്ഥലത്ത് വച്ച് വ്യക്തികളുടെ സമ്മതമോ അറിവോ ഇല്ലാതെയും നിയമം അനുവദിക്കാത്ത സാഹചര്യങ്ങളിലും അവരുടെ ചിത്രങ്ങളോ വിഡിയോ ക്ലിപ്പുകളോ പ്രസിദ്ധീകരിക്കുകയോ ഓൺലൈനിൽ പ്രചരിപ്പിക്കുകയോ ചെയ്ത് അവരുടെ സ്വകാര്യതയെ ലംഘിക്കാൻ പാടില്ലെന്നതാണ് പുതിയ ഭേദഗതി.
ഭേദഗതി ചെയ്ത 2014 ലെ 14–ാം നമ്പർ സൈബർ ക്രൈം നിയമത്തിലെ വ്യവസ്ഥകൾക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയതോടെ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ ആർട്ടിക്കിൾ ചേർത്തു കൊണ്ടാണ് നിയമം പരിഷ്കരിച്ചത്. ഗസറ്റിൽ പ്രസിദ്ധീകരിച്ചതിനാൽ നിയമം പ്രാബല്യത്തിലായി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)