
യുഎഇയിൽ യൂസ്ഡ് കാർ കൃത്രിമം കണ്ടെത്താൻ സാങ്കേതിക പരിശോധന നടത്തണമെന്ന് വിദഗ്ധർ
യൂസ്ഡ് കാർ വാങ്ങുമ്പോൾ സാങ്കേതിക പരിശോധന നടത്തണമെന്ന മുന്നറിയിപ്പുമായി കാർ വിപണിയിലെ നിയമ വിദഗ്ധർ. വാഹനത്തിന്റെ മീറ്ററിലും എൻജിനുകളിലും കൃത്രിമം നടത്തി വിൽപനത്തട്ടിപ്പിൽ കുടുങ്ങിയവരുടെ പരാതികൾ വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വൻതുക മുടക്കി യൂസ്ഡ് കാർ വാങ്ങിയ ഒട്ടേറെ പേർ തട്ടിപ്പിന് ഇരയായി. വാഹന ലൈസൻസ് (മുൽകിയ) പുതുക്കാനുള്ള പരിശോധനയിൽ പരാജയപ്പെട്ടപ്പോഴാണ് വഞ്ചിക്കപ്പെട്ടത് പലരും തിരിച്ചറിയുന്നത്.വാഹനം വാങ്ങുമ്പോൾ ഉണ്ടാക്കിയ കരാർ റദ്ദാക്കി പണം തിരികെക്കിട്ടാൻ കോടതി കയറുന്നവരുടെ എണ്ണം കൂടിയതായാണ് റിപ്പോർട്ട്. എൻജിൻ നമ്പറുകൾ അടർത്തിമാറ്റി പുതിയതു വെൽഡ് ചെയ്ത് വാഹനം വിറ്റ കേസ് കോടതികളിലുണ്ട്. നന്നാക്കാൻ കഴിയാത്ത വിധമാണ് വാഹനത്തിൽ മാറ്റം വരുത്തുന്നത്. ഇത്തരം വാഹനങ്ങൾക്ക് സാങ്കേതിക പരിശോധനയുടെ സർട്ടിഫിക്കറ്റ് ലഭിക്കില്ല.
പ്രമുഖ യൂസ്ഡ് വെഹിക്കിൾ വെബ് സൈറ്റ് വഴി വാഹനം വാങ്ങിയവരും കുടുങ്ങിയവരിലുണ്ട്. 1.91 ലക്ഷം കി.മീ. ഓടിയ റേഞ്ച് റോവർ വാഹന മീറ്ററിൽ 95,000 കി.മീ എന്നാണ് കാണിച്ചിരുന്നത്. വിവിധ സ്ഥലങ്ങളിൽ അപകടത്തിൽ പെട്ടതിന്റെ റിപ്പോർട്ടും ലഭിച്ചിരുന്നു.
3 ലക്ഷം കി.മീ ഓടിയ വാഹനം 70,000 കി.മീ എന്നാക്കി മാറ്റി ഒരു ലക്ഷം ദിർഹത്തിന് വിറ്റ കേസും നിലവിലുണ്ട്. വാഹനത്തിന്റെ പ്രധാന ന്യൂനത, അറ്റകുറ്റപ്പണി നടത്തിയ രേഖകൾ മറച്ചു വയ്ക്കുക, മീറ്ററിൽ മാറ്റം വരുത്തുക തുടങ്ങി വാഹനത്തിന്റെ ഇലക്ട്രോണിക് സംവിധാനങ്ങളിൽ കൃത്രിമം കാണിക്കുന്നത് ക്രയവിക്രയ നിയമങ്ങളുടെ ലംഘനമാണ്.
യൂസ്ഡ് വാഹനം വാങ്ങുന്നതിനു മുൻപ് സമഗ്ര സാങ്കേതിക പരിശോധന നടത്തണം. ആഭ്യന്തര മന്ത്രാലയ വെബ്സൈറ്റിലൂടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ തിരിച്ചറിയാം. കേടുപാടുകൾ ഇല്ലാത്തതാണ് വാഹനമെന്ന് ഉറപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങുന്നവർ സൂക്ഷിച്ചുവയ്ക്കണം. അംഗീകൃത വാഹന ഇടനിലക്കാർ വഴിയോ ഇ-സംവിധാനങ്ങൾ മുഖേനയോ ക്രയവിക്രയ കരാർ രൂപപ്പെടുത്തണം. കരാർ വിരുദ്ധ കാര്യങ്ങൾ കണ്ടെത്തിയാൽ അടിയന്തരമായി പബ്ലിക് പ്രോസിക്യൂഷനിൽ പരാതിപ്പെടണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)