Posted By user Posted On

‘വിശ്വസിക്കാൻ കഴിയുന്നില്ല’; കുട്ടികളെ സ്വന്തം മക്കളെപ്പോലെ നെഞ്ചോടു ചേർത്തുപിടിച്ച പ്രിയ ‘ടീച്ചറമ്മ’; ഗീതയുടെ വേർപാടിന്റെ ഞെട്ടലിൽ ഖത്തറിലെ സഹപ്രവർത്തകർ

ദോഹ ∙ അധ്യാപിക എന്നതിനേക്കാളുപരി വാത്സല്യനിധിയായ അമ്മയായിരുന്നു ഹോപ്പ് ഖത്തറിലെ നൂറോളം വരുന്ന കുട്ടികൾക്ക് ഗീത ഷോജി ഐസക് (58). കെനിയയിലുണ്ടായ വാഹനാപകടത്തിലൂടെ പ്രിയപ്പെട്ട ടീച്ചറിനെ നഷ്ടമായതിന്റെ ഞെട്ടലിലാണ് ഹോപ്പ് ഖത്തറിലെ കുട്ടികളും സഹപ്രവർത്തകരും മാനേജ്മെന്റും. തന്റെ ജീവിതം പൂർണമായും പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കായി ഉഴിഞ്ഞുവച്ച അധ്യാപികയായിരുന്നു ഗീത ഷോജി ഐസക്. കഴിഞ്ഞ 15 വർഷമായി ഖത്തറിലെ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഹോപ് ഖത്തറിലെ സ്പെഷൽ എജ്യൂക്കേഷൻ അധ്യാപികയാണ് ഗീത.

ഓരോ കുട്ടികളെയും സ്വന്തം മക്കളെയെന്ന പോലെ നെഞ്ചോടു ചേർത്തുപിടിച്ച് കൈപിടിച്ചു നടത്തിയ സ്നേഹനിധിയായ ടീച്ചറിന്റെ വേർപാട് വിശ്വസിക്കാൻ ഇവിടുത്തെ കുട്ടികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ‘ഹോപ് ഖത്തറിന്റെ തുടക്കം മുതൽക്കേ ഗീത ടീച്ചർ കൂടെയുണ്ട്. സ്റ്റാഫ് എന്നതിനേക്കാൾ വ്യക്തിപരമായുള്ള ബന്ധത്തിന് വലിയ ആഴമുണ്ട്. അത്രയേറെ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. മക്കളെ പോലെയല്ല മക്കളായിട്ടു തന്നെയാണ് ഓരോ കുട്ടികളെയും കണ്ടിരുന്നത്.ഹോപ് ഖത്തറിന്റെ സാമ്പത്തിക പ്രതിസന്ധികളുടെ കാലത്ത് പോലും കൂടപ്പിറപ്പിനെ പോലെ കരുത്തു പകർന്ന് ഒപ്പം നിന്നു. പകരം വയ്ക്കാനോ നികത്താനോ കഴിയാത്ത നഷ്ടം. ടീച്ചറുടെ വേർപാട് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഹോപ് ഖത്തർ മുൻ ഡയറക്ടർ ആയ ഡോ.സിബി മാത്യു പറഞ്ഞു. മുതിർന്ന വിദ്യാർഥികളുടെയും ഓപ്പൺ സ്കൂളിങ്ങിന്റെയും ക്ലാസുകളുടെ ചുമതലയായിരുന്നു ഗീതയ്ക്ക്. ഓരോ കുട്ടികളുടെയും പാഠ്യ, പാഠ്യതേര കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല സ്നേഹനിധിയായ അമ്മയുടെ കരുതലോടെ ഓരോ കാര്യങ്ങളിലും അവരെ കൈപിടിച്ചു മുന്നോട്ടു നയിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു ഗീത ടീച്ചർ.

എപ്പോഴും പുഞ്ചിരിയോടെ മാത്രമേ ഗീത ടീച്ചറിനെ കണ്ടിട്ടുള്ളു. വളരെ മൃദുവായുള്ള സംസാരം. കുട്ടികൾക്ക് എങ്ങനെ ഊർജം പകരണമെന്ന് ഇത്ര മികച്ചതായി മാർഗനിർദേശം നൽകാൻ ടീച്ചറെ പോലെ മറ്റൊരാൾക്കും കഴിയില്ല. ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം നിറ‍ഞ്ഞ പോസിറ്റീവിറ്റിയാണ് ടീച്ചറുടെ പ്രത്യേകതയെന്ന് സഹപ്രവർത്തകരും പറയുന്നു. 1995 മുതൽ ഖത്തർ പ്രവാസിയാണ് മാവേലിക്കര സ്വദേശിനിയായ ഗീത ഷോജി. ദോഹയിൽ എൻജിനീയറായ ഭർത്താവ് ഷോജി ഐസക്കിനും ഇളയമകൻ ഏബിൽ ഐസക്കിനുമൊപ്പമായിരുന്നു വിനോദയാത്രയ്ക്ക് പോയത്. ഡോ.ജോയൽ ഐസക്ക് (എറണാകുളം) മൂത്തമകനാണ്.

ബലിപെരുന്നാൾ അവധിയാഘോഷിക്കാൻ ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്.

വടക്കു കിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വച്ച് സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ മരിച്ച 6 പേരിൽ ഗീതഷോജി ഐസക്ക് ഉൾപ്പെടെ 5 പേരും മലയാളികളാണ്. പാലക്കാട് മണ്ണൂർ സ്വദേശി റിയ (41), മകൾ ടൈറ (7), തൃശൂർ ഗുരുവായൂർ തൈക്കടവ് ജസ്ന , മകൾ റൂഹി മെഹ്റിൻ എന്നിവരാണ് മരിച്ച മറ്റ് മലയാളികൾ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *