
ആശങ്കയേറുന്ന കണക്ക്! പ്രവാസികൾക്കിടയിൽ വിവാഹമോചനം വർധിക്കുന്നു; കാരണം
ഇന്ത്യക്കാരായ പ്രവാസികൾക്കിടയിൽ, പ്രത്യേകിച്ച് മലയാളികളിൽ വിവാഹമോചന നിരക്ക് അതിവേഗം ഉയരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2006ലെ റിപ്പോർട്ട് പ്രകാരം, യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിലെ വിവാഹമോചന കേസുകൾ മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് അഭിഭാഷകർ പറയുന്നു. കൃത്യമായ പുതിയ കണക്ക് ലഭ്യമല്ലെങ്കിലും നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച്, 2025ൽ വിവാഹമോചന നിരക്ക് വളരെയേറെ കൂടാനാണ് സാധ്യത. വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമനടപടികളെക്കുറിച്ചുള്ള നിരവധി അന്വേഷണങ്ങൾ യുഎഇയിൽ നിന്ന് മാത്രം ലഭിക്കാറുണ്ടെന്ന് പ്രമുഖ നിയമോപദേശക പറയുന്നു. ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങൾ വരാറുണ്ട്. ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വിവാഹമോചനവുമായി ബന്ധപ്പെട്ട കണക്ക് സാധരണയായി പ്രസിദ്ധീകരിക്കുന്നില്ല. എങ്കിലും വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സഹായം നൽകുന്നുണ്ട്.
യുഎഇയിലെ നിയമപ്രകാരം ദുബായിലെ കോടതികളിൽ ഫാമിലി ഗൈഡൻസ് വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച്, മധ്യസ്ഥതയുടെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാര ശ്രമങ്ങൾ നടത്തപ്പെടുന്നു. ഇത് വിജയകരമാകാത്ത പക്ഷം കേസ് കോടതിയിലേക്ക് പോകും. ഇന്ത്യൻ നിയമപ്രകാരം വിവാഹമോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ നടപടികൾ ആരംഭിക്കാം.
ഇത് പ്രത്യേകിച്ച് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങൾക്കാണ് ബാധകമാകുന്നത്. വിവാഹമോചന നടപടികൾ ആരംഭിക്കുന്നതിന് മുൻപ്, അനുഭവസമ്പന്നരായ അഭിഭാഷകരുടെ ഉപദേശം തേടുന്നത് ഉചിതമാണ്. ഇത് പ്രത്യേകിച്ച് കുട്ടികളുടെ കസ്റ്റഡി, ആസ്തി വിഭജനം, സാമ്പത്തിക സഹായം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സഹായകരമാവും.
∙ സമ്മതപ്രകാരമുള്ള വിവാഹമോചനം
യുഎഇയിലുള്ള ഇന്ത്യക്കാർക്ക് അവരുടെ റസിഡൻസ് വിസയുള്ള എമിറേറ്റ്സിൽ തന്നെ നിയമപ്രകാരമായി വിവാഹമോചനം സാധ്യമാണ്. യുഎഇയിൽ ജോലി ചെയ്യുന്ന ദമ്പതികൾ, നാട്ടിൽ വിവാഹം ചെയ്തവരാണെങ്കിലും ഇവിടുത്തെ കോടതിയിൽ വിവാഹം കഴിച്ചവർ ആണെങ്കിലും ഇവിടെത്തന്നെ വിവാഹമോചനവും സാധ്യമാണ്. നാട്ടിൽ പോയി വിവാഹമോചനം നടത്തുന്നതിലെ സൗകര്യക്കുറവും സമയലാഭവും കാരണം ഇപ്പോൾ ഇവിടെ നടക്കുന്ന മ്യൂച്ചൽ ഡിവോഴ്സുകൾ കൂടിവരുന്നു. രണ്ടുപേർക്കും തർക്കങ്ങൾ ഒന്നുമില്ലെങ്കിൽ മ്യൂച്ചൽ ഡിവോഴ്സ് സാധ്യമാവും.
∙ തകരുന്നത് മക്കളുടെ ജീവിതം
വിവാഹം കഴിഞ്ഞ് രണ്ടുമാസം പോലും തികയാത്ത ദമ്പതിമാർ മുതൽ 25 വർഷം വരെ ഒന്നിച്ച് കഴിഞ്ഞവരും വിവാഹ മോചനം തേടുന്നവരിൽ ഉണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും തമ്മിൽ ഒത്തുചേരാനാകാത്ത സാഹചര്യമെന്നതിനേക്കാൾ താത്പര്യ വ്യത്യാസങ്ങൾ, വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവുകൾ എന്നിവയാണ് പ്രധാനം. വിവാഹം എന്നത് നിയമപരമായ ഉടമ്പടിയാണ്. അത് നിർബന്ധപൂർവം പിന്തുടരേണ്ടതില്ലെങ്കിലും ഓരോരുത്തരും എടുത്ത തീരുമാനങ്ങൾ അവരുടെ കുട്ടികളെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് ആലോചിക്കണം.
∙ വീണ്ടും വിവാഹം, വീണ്ടും അവഗണന
വിവാഹമോചനത്തിന് ശേഷം ഭർത്താവോ ഭാര്യയോ രണ്ടാം വിവാഹത്തിന് മുതിരുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ മക്കൾ പലപ്പോഴും മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൈയിലോ ഹോസ്റ്റലിലോ എത്തപ്പെടുന്നു. മാതാപിതാക്കൾക്ക് കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ സമയമുണ്ടാകാറില്ല. ഇത് കൂടിയാലും കുട്ടികളിൽ മാനസികാസ്വാസ്ഥ്യവും അതുവഴി വഴിതെറ്റലുകളും ഉണ്ടാകുന്നതാണ് അനുഭവം.
∙ സാമ്പത്തിക ഭദ്രതയും മാനസികത്തകർച്ചയും
വിവാഹമോചനം നേടുന്നവരിൽ സാമ്പത്തികമായി നല്ല നിലയിലുള്ളവരാണ് പലപ്പോഴും മുന്നിൽ. അവർ ജീവിത സൗകര്യങ്ങളും കുട്ടികൾക്കായുള്ള ചെലവുകളും എളുപ്പം കൈകാര്യം ചെയ്യുന്നു. എന്നാൽ കുട്ടികൾക്ക് അവശ്യമായത് സാമ്പത്തിക സഹായം മാത്രമല്ല അവരോടുള്ള സ്നേഹവും അതിനു സമമായി സംരക്ഷണവും ശ്രദ്ധയും കൂടിയാണ്. സുഖസൗകര്യങ്ങളുണ്ടായാലും അമ്മയുടെയും അച്ഛന്റെയും സ്നേഹപരിലാളനകളില്ലാതെ വളരുന്ന കുഞ്ഞുങ്ങൾ സമൂഹത്തിന് ഭീഷണിയാകുന്നു എന്നാണ് ഇതേക്കുറിച്ച് പഠനം നടത്തിയിട്ടുള്ളവരുടെ മുന്നറിയിപ്പ്.
∙ സാധാരണ പ്രവാസികളുടെയിടയിൽ വിവാഹമോചന സാഹചര്യം കൂടുതൽ
വിദ്യാഭ്യാസമോ ജോലിയോ സാമ്പത്തികമോ ഇല്ലാത്ത സാധാരണ സ്ത്രീകളാണ് വിവാഹമോചനത്തിന്റെ ഇരകളാകുന്നത്. ഇപ്പോഴും പല മാതാപിതാക്കളും വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുൻപ് അവരുടെ മക്കളെ പ്രവാസിക്ക് കല്യാണം കഴിച്ചു കൊടുക്കാറാണ് പതിവ്. സാധാരണക്കാർക്ക് ഇന്നും കുടുംബത്തെ ഗൾഫിലേക്ക് കൊണ്ടുവരിക എളുപ്പമല്ല. കെട്ടിട വാടക, കുട്ടികളുടെ പഠന ചെലവ് എന്നിവ നാട്ടിലേതിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കുറച്ചുകാലം ഇവിടെ താമസിച്ച കുടുംബങ്ങൾ കുട്ടികളുടെ പഠിത്തത്തിനായി നാട്ടിലേക്ക് ചേക്കേറുക പതിവാണ്. ഇങ്ങനെ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് വിട്ടുനിൽക്കുന്ന ഭാര്യാഭർത്താക്കന്മാരുടെ ഇടയിലും വിവാഹ മോചന സാഹചര്യം കൂടുതലാണ്. ഇതിൽ ഏറെയും സ്ത്രീകളും കുഞ്ഞുങ്ങളും നാട്ടിലും ഭർത്താവ് ഗൾഫിലുമായിരിക്കും. പലരും കുറേ കാലം കുഞ്ഞുങ്ങളും ഭർത്താവുമായി ഇവിടെ ജീവിച്ചവരും ആണ്. എന്തെങ്കിലും കാരണത്താൽ ഭർത്താവുമായി അകന്ന് നിൽക്കുകയും ഒടുവിൽ ഭർത്താവ് നാട്ടിൽ കൊണ്ടുവിടുകയുമാണ് പതിവ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)