
യുഎഇ ‘ഫിൻഫ്ളുവൻസർ ലൈസൻസ്’ നൽകിത്തുടങ്ങി; അറിയാം വിശദമായി
സാമൂഹികമാധ്യമങ്ങളിലൂടെ സാമ്പത്തിക, നിക്ഷേപ ഉപദേശം നൽകാൻ നിർബന്ധമാക്കിയിട്ടുള്ള ‘ഫിൻഫ്ളുവൻസർ’ ലൈസൻസ് യുഎഇ നൽകിത്തുടങ്ങി. പത്തുപേർക്കാണ് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ) അധികൃതർ ആദ്യ ലൈസൻസ് നൽകിയത്.മുൻ ബാങ്കുദ്യോഗസ്ഥനും നയതന്ത്രജ്ഞനും ആഗോള ധനകാര്യവിപണികളിലെ സാമ്പത്തിക ഉപദേഷ്ടാവും നിക്ഷേപകനുമായ സൈഫ് യൂസിഫ് ഖാമിസ് അബ്ദുല്ല അൽ നഖ്ബി, ഒരു സ്വകാര്യഫണ്ട് സ്ഥാപകനായ അബ്ദുൾകരീം മുഹമ്മദ് അഹമ്മദ് അബ്ദുൾകരീം അൽമൻസൂരി, സാമ്പത്തിക സാങ്കേതിക സംരംഭകനായ മുഹന്നദ് ഹസ്സൻ ഖൽഫാൻ ഹസ്സൻ ആൽതെനെയിജി, പ്രാദേശിക യുഎഇ ബാങ്കുകളിൽ 17 വർഷത്തെ പ്രവർത്തനപരിചയമുള്ള സാമ്പത്തികവിദഗ്ധനും വ്യാപാരിയും നിക്ഷേപകനുമായ മുഹമ്മദ് ഒമർ അലമർ, പ്രമുഖ സാമ്പത്തിക പോഡ്കാസ്റ്റർ മൻസൂർ മുഹമ്മദ് അൽഡെറി, സംരംഭകനായ മുഹമ്മദ് അൽ ഹത്താവി, ഓൺലൈൻ സാമ്പത്തിക വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം സ്ഥാപകൻ സുലൈമാൻ റാഷിദ് അൽ ഖറുസി, സാമ്പത്തിക വിശകലന വിദഗ്ധൻ സിയാദ് ഖൈമാരി, സ്വതന്ത്ര സാമ്പത്തിക വിശകലന വിദഗ്ധരായ മുഹമ്മദ് അബ്ദുള്ള യൂസഫ് അൽ ഖെംസി, അബ്ദുള്ള അൽ മൻസൂരി എന്നിവർക്കാണ് യുഎഇയുടെ ആദ്യത്തെ ‘ഫിൻഫ്ളുവൻസർ’ ലൈസൻസ് ലഭിച്ചത്.സാമ്പത്തിക വ്യാപാരമേഖലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ലൈസൻസ് നടപ്പാക്കുന്നത്. പോഡ്കാസ്റ്റുകൾ, വെബിനാറുകൾ, യുട്യൂബർമാർ, ബ്ലോഗർമാർ, മറ്റ് സാമൂഹികമാധ്യമങ്ങൾ അല്ലെങ്കിൽ നേരിട്ടുള്ള ഇവന്റുകൾ എന്നിവയിലൂടെയെല്ലാം സാമ്പത്തികം അല്ലെങ്കിൽ നിക്ഷേപവിവരങ്ങൾ കൈമാറുന്ന വ്യക്തികൾക്കെല്ലാം ഇനിമുതൽ ലൈസൻസുണ്ടായിരിക്കണംസാമൂഹിക, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സുതാര്യത, വിശ്വാസം, നിയന്ത്രണം എന്നിവ കൊണ്ടുവരികയാണ് ഫിൻഫ്ളുവൻസർ ലൈസൻസുകൊണ്ട് ലക്ഷ്യമിടുന്നത്. നിക്ഷേപകരെ സംരക്ഷിക്കുന്നതിനൊപ്പം ഓൺലൈനിൽ പങ്കിടുന്ന സാമ്പത്തികവിവരങ്ങൾ കൃത്യവും നിയമപരവുമാണെന്ന് ഉറപ്പാക്കുന്നതിനായാണ് നിയമങ്ങൾ കർശനമാക്കുന്നത്.യുഎഇയിൽ ഒട്ടേറെപ്പേർ സാമൂഹികമാധ്യമങ്ങളിലൂടെ സാമ്പത്തികമായും നിക്ഷേപമായിബന്ധപ്പെട്ടും നിർദേശങ്ങളും ഉപദേശങ്ങളും നൽകിവരുന്നുണ്ട്. ഇത് മുന്നിൽക്കണ്ടാണ് സുതാര്യതയുറപ്പാക്കാനായി യുഎഇ അധികൃതരുടെ പുതിയ നീക്കം.
Comments (0)